പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോട് അനുബന്ധിച്ചു പാലക്കാട് ജില്ലയിൽ ഇന്ന് വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ ആറ് മണിക്ക് ചാലിശ്ശേരി പോലീസ് വീട്ടിലെത്തിയാണ് ഷാനിബിനെ കൂട്ടിക്കൊണ്ടു പോയത്.
151 സിആർപിസി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശ്ശേരി പോലീസ് പറയുന്നത്. കൂടുതൽ പേരെ അറസ്‌റ്റ് ചെയ്യണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. മുഖ്യമന്ത്രിക്കായി ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ടെങ്കിലും നടപടിയിൽ വിട്ടുവീഴ്‌ച ഇല്ലാത്ത സമീപനവുമായി മുന്നോട്ട് പോവുകയാണ് പോലീസ്.
കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ പിതാവിനെ തടഞ്ഞതും, കെഎസ്‌യു പ്രവർത്തകർക്കെതിരായ നടപടിയും, പോലീസ് അകമ്പടി വാഹനത്തിന്റെ അമിത വേഗതയും സുരക്ഷക്കായി വാഹനങ്ങൾ തടഞ്ഞതുമെല്ലാം കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഭീഷണി നേരിടുന്ന വ്യക്‌തി ആണെന്നും, സംസ്‌ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ഉൾപ്പടെ കണക്കിലെടുത്ത് കർശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകുള്ളൂവെന്നാണ് പോലീസിന്റെ വാദം.
നേരത്തെ, പാലക്കാട് ജില്ലയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന്റെ ഭാഗമായി ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ പ്രവേശിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രശോഭ്, സദ്ദാം ഹുസൈൻ, വിനോദ് ചെറാട്, ദീപക് പിഎസ്, പിഎസ് വിപിൻ, അരുൺ പ്രസാദ്, ഇഖ്ബാൽ എന്നിവരെ ആയിരുന്നു കരുതൽ തടങ്കലിലാക്കിയത്.
Most Read: ശിവരാത്രി മഹോൽസവത്തിന് ഒരുങ്ങി ആലുവ മണപ്പുറം