ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ മൂന്ന് ദിവസമായി തുടരുന്ന റെയ്‌ഡ് അവസാനിച്ചു. ഇന്നലെ രാത്രിയാണ് റെയ്‌ഡ് പൂർത്തിയായത്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയത്. ഡെൽഹിയിൽ 60 മണിക്കൂറും മുംബൈയിൽ 55 മണിക്കൂറുമാണ് സർവേ നടത്തിയത്. ചൊവ്വാഴ്‌ച രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ് ആണ് ഇന്നലെ രാത്രി അവസാനിച്ചത്.
അതിനിടെ റെയ്‌ഡിനോട് പ്രതികരിച്ച് ആദായനികുതി നികുതി വകുപ്പ് രംഗത്തെത്തി. ആദായ നികുതി ചട്ടങ്ങൾ അനുസരിച്ചാണ് പരിശോധന നടന്നത്. ഓഫിസുകളിൽ പ്രധാന ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്തിയെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു. ജീവനക്കാരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ തള്ളി.
സർവേ നടപടികളുടെ ഭാഗമായി ആരുടേയും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടില്ലെന്നും, പരിശോധിച്ച പ്രധാന ഉപകരണങ്ങൾ നടപടിക്ക് ശേഷം തിരികെ നൽകിയെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ വ്യക്‌തമാക്കുന്നു. ഓഫീസിലെ ജീവനക്കാരെ പതിവ് പോലെ പ്രവർത്തിക്കാനും പുറത്ത് പോകാനും അനുവദിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വേണ്ടത്ര സമയം നൽകിയെന്നും ആദായനികുതി വകുപ്പ് വ്യക്‌തമാക്കി.
അതേസമയം, ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാദ്ധ്യമ പ്രവർത്തനം തുടരുമെന്നും ജീവനക്കാർക്ക് പിന്തുണ ഉണ്ടാകുമെന്നും പരിശോധനക്ക് ശേഷം ബിബിസി പ്രതികരിച്ചു. അന്വേഷണത്തിൽ ആദായനികുതി ആധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും, ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.
Most Read: ‘തിരഞ്ഞെടുപ്പ് അനിവാര്യം’; കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് ഇല്ലെന്ന് ശശി തരൂർ