കുഴല്‍മന്ദം: കുത്തനൂരില്‍ കഴിഞ്ഞ ദിവസം യുവാവ് മരിച്ചത് ഷോക്കേറ്റത് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഷോക്കേറ്റത് എങ്ങനെയെന്ന് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് പോലീസ് പറഞ്ഞു. കുത്തനൂര്‍ പൊന്നംകുളം പരേതനായ മണികണ്ഠന്റെ മകന്‍ പ്രവീണാണ് മരിച്ചത്. വീട്ടില്‍ നിന്ന് 400 മീറ്റര്‍ അകലെയുള്ള കാഡാ ചാലില്‍ നിന്നാണ് മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. പ്രവീണിന്റെ ഇടതുകൈയ്യിലും കാലിലും തുടയിലും ഷോക്കേറ്റ പാടുകളും മുഖത്ത് മുറിവുകളും ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു.
ഷോക്കേറ്റത് എങ്ങനെയാണെന്നും കൊലപാതകമാണോ എന്നും അന്വേഷിക്കുകയാണ് പോലീസ്. രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ വ്യക്തത വരുമെന്ന് ഇന്‍സ്പെക്ടര്‍ ഇ.പി രാമദാസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധകരും ഇന്നലെ സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഡി.വൈ.എസ്.പി കെ എം ദേവസ്യ, കുഴല്‍മന്ദം പോലീസ് ഇന്‍സ്പെക്ടര്‍ ഇ.പി രാമദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും, ആരോഗ്യ പ്രവര്‍ത്തകരും, രാഷ്ട്രീയ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.
പ്രവീണിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.