എറണാകുളം : വിവാദമായ പാലാരിവട്ടം പാലത്തിന്റെ പൊളിച്ചു പണി മെയ് മാസത്തോടെ പൂര്‍ത്തിയാകും. മന്ത്രി ജി സുധാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലം പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തന്നെ പുരോഗമിക്കുകയാണ്. പൊളിച്ചു കഴിഞ്ഞാല്‍ ഉടൻ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാലത്തിന്റെ നിര്‍മ്മാണ ചിലവ് കരാറുകാരില്‍ നിന്നും ഈടാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേസ് ഇപ്പോഴും കോടതിയില്‍ നടക്കുന്നതിനാല്‍ കോടതി ക്രമങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും കരാറുകാരില്‍ നിന്നും നിര്‍മ്മാണ ചിലവ് ഈടാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലം പൊളിക്കുന്ന നടപടികള്‍ വിലയിരുത്തിയ ശേഷമാണ് മന്ത്രി ജി സുധാകരന്‍ ഇക്കാര്യം അറിയിച്ചത്.
നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് പാലം പൊളിച്ചു പണിയാനുള്ള അനുമതി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചത്. അനുമതി ലഭിച്ച ഉടന്‍ തന്നെ പാലം പൊളിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വൈറ്റില-കുണ്ടന്നൂര്‍ പാലങ്ങളുടെ നിര്‍മ്മാണം ഉടന്‍ തന്നെ തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നഗരത്തില്‍ വലിയ ഗതാഗതകുരുക്കായിരിക്കും ഉണ്ടാകാന്‍ സാധ്യത. അതിനാലാണ് ഇവയുടെ നിര്‍മ്മാണത്തിന് മുന്‍പ് തന്നെ പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. നവംബര്‍ 15 നകം വൈറ്റില-കുണ്ടന്നൂര്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read also : റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്‌കാരം