തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ് കൊണ്ട് ജനങ്ങളുടെ മനസിൽ നിന്ന് സംസ്‌ഥാന സർക്കാരിനെതിരായ ഗുരുതര കുറ്റങ്ങളും യാഥാർഥ്യങ്ങളും ഒളിച്ചുവെക്കാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് സർക്കാർ വളരെ പ്രാധാന്യത്തോടെയാണ് പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരുന്നത്. പാലത്തിന്റെ 70 ശതമാനം ജോലികളും ചെയ്‌തത് യുഡിഎഫാണ്. 30 ശതമാനം ജോലി പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. പാലത്തിന്റെ ഉൽഘാടനത്തിൽ എൽഡിഎഫ് സർക്കാർ ഇത് നേട്ടമായാണ് അവതരിപ്പിച്ചത്. ഇതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
പാലത്തിന്റെ മുകളിലുള്ള ടാറിങ് ഉൾപ്പടെയുള്ള പണികൾ നടത്തിയത് ഈ സർക്കാരാണ്. മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള പരാതി. അതിന്റെ പലിശ സഹിതം മുഴുവൻ തുകയും സർക്കാരിന് തിരിച്ച് കിട്ടിയിട്ടുണ്ട്. കമ്പനി വീഴ്‌ച വരുത്തിയതാണെങ്കിൽ പിന്നെന്തിനാണ് സംസ്‌ഥാന സർക്കാർ ഈ കമ്പനിക്ക് തന്നെ വീണ്ടും വീണ്ടും നിർമ്മാണ ചുമതല ഏൽപ്പിക്കുന്നുവെന്നത് വ്യക്‌തമാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ മാത്രം 1000 കോടിയിലധികം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ഈ കമ്പനിയെ ഏൽപിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലാരിവട്ടം കേസ് എൽഡിഎഫ് സർക്കാരിന് തിരിച്ചടിയാകും. ഈ സംശയങ്ങളെല്ലാം ജനങ്ങളുടെ മനസിൽ കിടപ്പുണ്ട്. ഈ സർക്കാരും മൊബിലൈസേഷൻ അഡ്വാൻസ് കൊടുത്തിട്ടുണ്ട്. പാലം പൊളിക്കേണ്ട വിധം അഴിമതി നടന്നിട്ടുണ്ടെങ്കിൽ ആ കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല എന്നതിനും സർക്കാർ വിശദീകരണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റെ നാവടപ്പിക്കാനാകില്ല, ജനങ്ങൾ എല്ലാം പരിശോധിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് രാവിലെ 10.25നാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ അറസ്‌റ്റ് ചെയ്‌തത്. കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. മുന്‍കൂര്‍ജാമ്യത്തിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്.
Also Read: പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞ് അറസ്‌റ്റിൽ