ജെറുസലേം: ഇസ്രയേലി പോലീസും പലസ്‌തീൻ പ്രക്ഷോഭകരും തമ്മിൽ വീണ്ടും സംഘർഷം. ഈസ്‌റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരിക്കേറ്റു. അൽ അഖ്‌സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്‌റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയത്.
സുരക്ഷാ ഉദ്യോഗസ്‌ഥർക്കെതിരെ പ്രതിഷേധകർ കല്ലുകളെറിഞ്ഞുവെന്ന് പോലീസ് പറയുന്നു. ഇവർക്ക് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തുവെന്ന് പോലീസ് പറയുമ്പോൾ 13 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നാണ് പ്രതിഷേധകരുടെ ആരോപണം. സംഭവത്തിൽ 53 പേർക്ക് പരുക്കേറ്റു എന്ന് പലസ്‌തീനിയൻ റെഡ് ക്രോസ് അറിയിച്ചു.
വെള്ളിയാഴ്‌ചയാണ് ഇസ്‌ലാം മതത്തിലെ പ്രധാനപ്പെട്ട ആരാധനാലയമായ മസ്‍ജിദുൽ അഖ്‌സയിൽ പോലീസ് അതിക്രമം നടന്നത്. റമദാൻ മാസത്തിലെ അവസാന വെള്ളിയാഴ്‌ച ആയതിനാൽ ആയിരക്കണക്കിന് പലസ്‌തീൻ വിശ്വാസികളാണ് പള്ളിയിൽ എത്തിയിരുന്നത്. ഇവരിൽ ചിലർ ഇസ്രയേലിന്റെ അധിനിവേശത്തിലും പലസ്‌തീനികളെ കുടിയൊഴിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഇതേ തുടർന്ന് പോലീസ് റബ്ബർ ബുള്ളറ്റുകളും ഗ്രനേഡുകളും പ്രയോഗിക്കുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥിച്ചു കൊണ്ടിരുന്നവർക്കും പരുക്കേറ്റിരുന്നു. ഷെയ്‌ഖ് ജറക്ക് സമീപം ഇസ്രയേൽ നടത്തുന്ന കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഘർഷം നിലനിൽക്കുകയാണ്.
Also Read: ആശങ്കയൊഴിഞ്ഞു; ചൈനീസ് റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു