ബെയ്ജിങ് : നിയന്ത്രണം നഷ്‌ടപ്പെട്ട് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ചൈനയുടെ ‘ലോംഗ് മാർച്ച് 5 ബി’ എന്ന റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു.
ഇന്ന് രാവിലെ 9 മണിയോടെ ആണ് യുഎസ് സൈന്യത്തിന്റെ 18 സ്‌പേസ് കൺട്രോൾ സ്‌ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നത് പോലെ റോക്കറ്റിന്റെ അവശിഷ്‌ടങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചത്. ചൈനീസ് ബഹിരാകാശ ഏജന്‍സി വിവരം പുറത്തു വിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട് ചെയ്‌തു.
ഭൗമാന്തരീക്ഷത്തിലേക്ക് കടന്നപ്പോൾ തന്നെ റോക്കറ്റിന്റെ അവശിഷ്‌ടങ്ങളുടെ പ്രധാനഭാഗങ്ങളെല്ലാം കത്തി നശിച്ചിരുന്നു എന്നും റോക്കറ്റ് പതനം വലിയ അപകടമൊന്നും സൃഷ്‌ടിച്ചിട്ടില്ല എന്നും ബെയ്ജിങ്ങിലെ അധികൃതര്‍ വ്യക്‌തമാക്കി.
”നിരീക്ഷണത്തിനും വിശകലനത്തിനും ശേഷം, 2021 മെയ് 9ന് 10:24ന് (0224 ജിഎംടി) ലോംഗ് മാര്‍ച്ച് 5 ബി യാവോ –2 വിക്ഷേപണ വാഹനത്തിന്റെ അവശിഷ്‌ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. മാലിദ്വീപിനടുത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെ പ്രദേശത്താണ് പതിച്ചതെന്നാണ് കരുതുന്നത്”, ചൈന അറിയിച്ചു.
റോക്കറ്റിന്റെ അവശിഷ്‌ടങ്ങൾ എവിടെയാണ് പതിക്കുകയെന്ന് കൃത്യമായി പറയാന്‍ കഴിയില്ല എന്നായിരുന്നു യുഎസ് പ്രതിരോധ മന്ത്രാലയ വക്‌താവ് മൈക് ഹൊവാര്‍ഡ് പറഞ്ഞിരുന്നത്. കൂടാതെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി ‘ഭൂമിയുടെ ഉപരിതലത്തിന്റെ ഏതാണ്ട് 41.5Nനും 41.5S അക്ഷാംശത്തിനും ഇടയിലുള്ള ഒരു ‘റിസ്‌ക് സോണ്‍ ‘പ്രവചിച്ചിരുന്നു.
ന്യൂയോര്‍ക്കിന് തെക്ക്, ആഫ്രിക്ക, ഓസ്ട്രേലിയ, ജപ്പാന് തെക്കായിട്ടുള്ള ഏഷ്യയുടെ ചില ഭാഗങ്ങള്‍, യൂറോപ്പില്‍ സ്‌പെയിൻ, പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ് എന്നിവയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ റിസ്‌ക് സോണ്‍ പ്രവചനത്തില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ തെറ്റിച്ചു കൊണ്ടാണ് റോക്കറ്റ് അവശിഷ്‌ടങ്ങൾ ഇന്ത്യന്‍ സമുദ്രത്തില്‍ പതിച്ചത്.
2021 ഏപ്രിൽ 29നാണ് ചൈനയുടെ പുതിയ സ്‌പേസ് സ്‌റ്റേഷൻ പദ്ധതിയുടെ ആദ്യ ഭാഗം ബഹിരാകാശത്ത് എത്തിക്കാനായി 849 ടൺ ഭാരമുള്ള ‘ലോംഗ് മാർച്ച് 5 ബി’ റോക്കറ്റ് വിക്ഷേപിച്ചത്. ഇതിന്റെ 21 ടൺ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം നഷ്‌ടപ്പെട്ട് തിരികെ ഭൂമിയിൽ പതിച്ചത്. ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി തിരികെ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്‌ടമായത്.
Read also : ലോക്ക്ഡൗൺ; സംസ്‌ഥാനത്ത് ഇന്ന് മുതൽ യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധം