തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഇന്ന് മുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് പോലീസ്. ഇന്ന് മുതൽ യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിർബന്ധമാണ്. തൊഴിലാളികൾ ഉൾപ്പടെയുള്ളവർക്ക് പാസ് ഉണ്ടെങ്കിൽ മാത്രമായിരിക്കും യാത്രാനുമതി നൽകുക. കൂടാതെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ പ്രവർത്തിക്കുന്നത് പൂർണമായും തടയുമെന്നും പോലീസ് വ്യക്‌തമാക്കി.
നിലവിൽ ചെക്ക്പോസ്‌റ്റുകളിൽ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തി വിടുന്നത്. അടിയന്തിര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ആളുകൾക്ക് പോലീസ് പാസിനായി അപേക്ഷിക്കാം. അപേക്ഷകരുടെ വിവരങ്ങൾ അതാത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചാണ് പാസ് നൽകുന്നത്. കൂടാതെ ജില്ല വിട്ടുള്ള യാത്രകൾക്ക് ഇ-പാസ് നിർബന്ധമാണ്. പാസ് ഡൗൺലോഡ് ചെയ്‌ത ശേഷം മൊബൈൽ ഫോണിലൂടെ പോലീസുകാരെ കാണിച്ചാൽ മതിയാകും.
ലോക്ക്ഡൗണിനെ തുടർന്ന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെയും, കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കും. അതേസമയം ലോക്ക്ഡൗണിന്റെ ആദ്യ ദിവസമായ ഇന്നലെ ജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കുന്ന കാഴ്‌ചയാണ് സംസ്‌ഥാനത്ത് കാണാൻ സാധിച്ചത്.
Read also : കോവിഡ്; മാദ്ധ്യമ പ്രവർത്തകൻ വിപിന്‍ ചന്ദ് അന്തരിച്ചു