വയനാട്: കേരളത്തിലെ ആദ്യത്തെ ആനിമൽ ഹോസ് സ്‌പേസും കടുവകൾക്കായുള്ള പാലിയേറ്റീവ് കെയർ യൂണിറ്റും വയനാട്ടിൽ ഒരുങ്ങി. വയനാട് വന്യജീവി സങ്കേതത്തിലാണ് ആനിമൽ ഹോസ് സ്‌പേസ് സംവിധാനവും കെയർ യൂണിറ്റും ഒരുക്കിയത്. സുൽത്താൻ ബത്തേരിക്ക് സമീപമുള്ള കുപ്പാടിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ് ഇന്ന് രാവിലെ 11.30ന് വനം മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം നിർവഹിക്കും.
സംസ്‌ഥാനത്തുള്ള കടുവകളുടെ പകുതിയിലേറെയും ഉള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. അപകടങ്ങളിലും മറ്റും പരിക്കേൽക്കുകയോ പ്രായാധിക്യം വന്നതോ ആയ കടുവ, പുള്ളിപ്പുലി ഉൾപ്പടെ ഉള്ളവയുടെ ചികിൽസയ്‌ക്കും സംരക്ഷണത്തിനുമായാണ് ഹോസ് സ്‌പേസ് യൂണിറ്റ് ആരംഭിച്ചത്. ചികിൽസയിൽ ഉള്ള മൃഗങ്ങളെ അവയുടെ ആവാസവ്യവസ്‌ഥയ്‌ക്ക് തുല്യമായ സൗകര്യങ്ങളിൽ തുറന്ന് വിടുന്നതിനായി രണ്ട് ടൈഗർ പെഡോക്കുകളും രണ്ട് ലെപ്പേർഡ് പെഡോക്കുകളും ഇവിടെ സജ്‌ജീകരിച്ചിട്ടുണ്ട് .
പരിക്ക് പറ്റിയിട്ടുള്ള മൃഗങ്ങളെ ചികിൽസിക്കുന്നതിനായി ഒരു പെർമനന്റ് സ്‌ക്വീസ് കെജ്, മൂവബിൾ സ്‌ക്വീസ് കേജ് എന്നിവയും ഒരുക്കിയിട്ടുണ്ട്. 1.12 കോടി ചിലവിൽ കുറിച്യാട് പച്ചാടിക്കടുത്ത് വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട കുരുമുളക് തോട്ടമായ വനലക്ഷ്‌മിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം.
വയനാട്ടിൽ കടുവകൾ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിൽ എത്താറുണ്ട്. ഇത് വലിയ രീതിയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. രോഗങ്ങൾ, പരിക്ക് എന്നിവ കാരണമാണ് ഇവ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതെന്നും ഇത്തരം മൃഗങ്ങളെ നിരന്തരം നിരീക്ഷിക്കുന്നതിനും വേണ്ട ചികിൽസ നൽകുന്നതിനും ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം പരിഹരിക്കുന്നതിനുമായാണ് ഹോസ് സ്‌പേസ് ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചതെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Most Read: യുക്രൈനിൽ നിന്നുള്ള ആദ്യ സംഘം ഇന്നെത്തും; 17 മലയാളികളും