പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ ലഹരി ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ 50 ലക്ഷത്തോളം വിലവരും. പാൻ ഉൽപ്പന്നങ്ങൾ മൊത്ത വിൽപ്പനക്കായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന എക്‌സൈസ് ഇന്റലിജൻസിന്റെ രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്‌ഡിലാണ് ഇവ കണ്ടെത്തിയത്. 94 ചാക്കുകളിലായി സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു ഉൽപ്പന്നങ്ങൾ ഉണ്ടായിരുന്നത്.
എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, വികെ സൂരജ്, പ്രദീപ് കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുരളി, പ്രദീപ്, നിധിൻ ചോമാരി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു, ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു. കസ്‌റ്റഡിയിലെടുത്ത ലഹരി ഉൽപ്പന്നങ്ങളും വാഹനവും വേങ്ങര പോലീസിന് കൈമാറി.
Read also: വാഹനാപകടം; കുതിരാനില്‍ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3 മരണം