ചണ്ഡീഗഢ്: ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്‍മീന്ദർ സിംഗ് രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് എതിരെ സമാധാനപരമായി സമരം നയിക്കുന്ന കർഷകരോടൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചുവെന്ന് രാജിക്കത്തിൽ ലഖ്‍മീന്ദർ സിംഗ് വ്യക്‌തമാക്കി.
സമരമുഖത്തുള്ള കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) നേതാവ് സുഖ്‌ദേവ് സിംഗ്, പ്രശസ്‌ത പഞ്ചാബി കവി സുർജിത് പട്ടാർ തുടങ്ങിയവർ പത്‌മ പുരസ്‌കാരങ്ങൾ തിരികെ നൽകുമെന്ന് വ്യക്‌തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിക താരങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, കർഷക വിരുദ്ധ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം 18ആം ദിവസത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാർ നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.
Read also: കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്; തടയാൻ പോലീസും സേനയും