ന്യൂഡെൽഹി: ഡെൽഹി ലക്ഷ്യമാക്കിയുള്ള രാജസ്‌ഥാനിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ പോലീസ്. രാജസ്‌ഥാൻ-ഹരിയാന അതിർത്തി പൂർണമായും ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുകയാണ്. പോലീസിനൊപ്പം സൈന്യവും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകരാണ് ട്രാക്‌ടർ റാലിയിൽ പങ്കെടുക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഡെൽഹി-ജയ്‌പൂർ ദേശീയപാത സ്‌തംഭിപ്പിക്കുമെന്ന് കർഷകർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ കർഷകരോട് പ്രക്ഷോഭത്തിൽ പങ്കുചേരാനും സമരക്കാർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അതിനിടെ, വിവിധ കർഷക സംഘടനകൾ നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. കർഷക നേതാക്കൾ നിരാഹാര സമരം നടത്തും. രാജ്യത്തെ മുഴുവൻ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാൻ കർഷകർ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം ആവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. എന്നാൽ നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ നിയമഭേദഗതി ആകാമെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. വിഷയത്തിൽ കർഷകരും കേന്ദ്രവും 5 തവണ ചർച്ചകൾ നടത്തി. എന്നാൽ 5 പ്രാവശ്യവും പരാജയമായിരുന്നു ഫലം.
Read also: പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം; പ്രതിപക്ഷ നേതാവ്