അംബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ കട്‌സിന സംസ്‌ഥാനത്തെ സ്‌കൂളിലെ നൂറോളം കുട്ടികളെ തട്ടികൊണ്ട് പോയി. ഓൾ ബോയ്‌സ് ഗവൺമെന്റ് സയൻസ് സ്‌കൂളിൽ മോട്ടോർ സൈക്കിളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തി കുട്ടികളെ തട്ടിക്കൊണ്ട് പോയത്. അക്രമികളും പോലീസുമായി അരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി.
വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. ആക്രമണം നടന്നപ്പോൾ 800ലധികം കുട്ടികൾ സ്‌കൂളിൽ ഉണ്ടായിരുന്നു. 336 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. അക്രമി സംഘത്തിന്റെ കയ്യിൽ നിന്ന് രക്ഷപെട്ടവരടക്കം 200 കുട്ടികൾ ശനിയാഴ്‌ച തന്നെ മടങ്ങിയെത്തിയെന്നാണ് റിപ്പോർട്ട്.
കുട്ടികളെ രക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് മാതാപിതാക്കൾ അധികൃതരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തങ്ങളുടേതായ വഴി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. കുട്ടികളെ തട്ടികൊണ്ട് പോയതിനെതിരെ വൻ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. BringBackOurBoys എന്ന പേരിൽ ഹാഷ്‌ടാഗുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Also Read: രാജ്യത്തെ കുട്ടികളിൽ അമിതവണ്ണം വർധിക്കുന്നതായി പഠനം
പോലീസ്, സൈന്യം, വ്യോമസേന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളെ രക്ഷിക്കാൻ നീക്കം ആരംഭിച്ചുണ്ടെന്ന് പ്രസിഡണ്ട് മുഹമ്മദ് ബുഹാരി അറിയിച്ചു. അക്രമികളുമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കുട്ടികളെ തട്ടികൊണ്ട് പോയതിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഈ മേഖലയിൽ ആക്രമണം പതിവാണ്. കഴിഞ്ഞ മാസം നിരവധി കർഷകരെ ബോക്കോഹറാം ഭീകരർ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു.