കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ പാർക്കിങ് സമയം പുനഃക്രമീകരിച്ചു. നിലവിൽ മൂന്ന് മിനിറ്റിൽ നിന്ന് ആറ് മിനിറ്റായി ഉയർത്തിയാണ് പാർക്കിങ് സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. ഡയറക്‌ടർ ആണ് ഇക്കാര്യം അറിയിച്ചത്. നാളെ പുലർച്ചെ 12 മണി മുതൽ നടപടി പ്രാബല്യത്തിൽ വരും. ട്രാഫിക് പരിഷ്‌ക്കാരത്തിനെതിരെ വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് സമയം ആറ് മിനിറ്റായി ഉയർത്തിയത്.
ജൂലൈ ഒന്നിന് നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. യാത്രക്കാരെ കൊണ്ടുവിടാനും കൊണ്ടുപോകാനുമായി വിമാനത്താവളത്തിൽ എത്തുന്നവർക്ക് ടെർമിനലിന് സമീപം വാഹനം നിർത്തിയിടാൻ മൂന്ന് മിനിറ്റ് സമയം മാത്രമാണ് നേരെത്തെ അനുവദിച്ചിരുന്നത്. മൂന്ന് മിനിറ്റിലധികം നിർത്തിയിട്ടാൽ വാഹനത്തിന് പിഴ ഈടാക്കുമെന്നായിരുന്നു തീരുമാനം. ഇതിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. 500 രൂപയായിരുന്നു പിഴ തുക.
ഗതാഗത കുരുക്കിനിടയിൽ മൂന്ന് മിനിറ്റിനുള്ളിൽ എങ്ങനെ യാത്രക്കാരെ ഇറക്കാനും കയറ്റി കൊണ്ട് പോകാനും കഴിയുമെന്ന ചോദ്യമാണ് ഭൂരിഭാഗം ആളുകളും ഉന്നയിച്ചിരുന്നത്. ഇതിനെതിരെ പ്രവാസികൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിമാനത്തവാള അതോറിറ്റിക്ക് കീഴിലെ വിമാന താവളങ്ങളിൽ നടപ്പിലാക്കുന്ന ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായിട്ടായിരുന്നു കരിപ്പൂരിലെ നടപടി.
Most Read: കുതിച്ചുയർന്ന് തക്കാളി വില; ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ 140 കടന്നു