ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളിവില. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് ഇപ്പോൾ തക്കാളി വില കുതിച്ചുയരുന്നത്. കിലോക്ക് 20 രൂപയായിരുന്നു തക്കാളി വിലയാണ് ഇപ്പോൾ 100 കടന്നും കുതിക്കുന്നത്. മിക്ക ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിലും ഇപ്പോൾ തക്കാളിക്ക് 100 രൂപക്ക് മുകളിലാണ് വില.
ദക്ഷിണേന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ തക്കാളി ക്ഷാമം നേരിടുന്നത് ചെന്നൈയിലാണ്. 140 രൂപയാണ് നിലവിൽ ചെന്നൈയിലെ തക്കാളി വില. ചെന്നൈയിൽ ഈ മാസം ആദ്യം 40 രൂപയായിരുന്ന തക്കാളി വിലയാണ് ഇപ്പോൾ 140 കടന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ തക്കാളി ഉൽപാദിപ്പിക്കുന്നത് ആന്ധ്രപ്രദേശിലാണ്. ഇവിടെ നിലവിൽ 100 രൂപയാണ് തക്കാളി വില. കനത്ത മഴ തുടരുന്ന പശ്‌ചാത്തലത്തിൽ ഇത് വീണ്ടും ഉയരാൻ സാധ്യതയുണ്ട്.
മഹാരാഷ്‌ട്രയിലെ സോലാപൂരിൽ നിന്നും കർണാടകയിലെ ചിക്ബുള്ളാപൂരിൽ നിന്നുമാണ് നിലവിൽ സാധനങ്ങൾ കൂടുതലായി എത്തുന്നത്. വലിയ തോതിൽ തക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങൾ മഴക്കെടുതിയിൽ നശിച്ചതും ഡീസൽ വില വർധനവുമാണ് വിലക്കയറ്റത്തിന് കാരണം. തക്കാളിക്കൊപ്പം ഉള്ളി, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്കും നിലവിൽ വില വർധിക്കുകയാണ്.
Read also: മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്ര വൻ വിജയം; മികച്ച വരുമാനം കൈവരിച്ച് മലപ്പുറം ഡിപ്പോ