മലപ്പുറം: മൂന്നാർ, മലക്കപ്പാറ ഉല്ലാസയാത്രയിലൂടെ മികച്ച വരുമാന നേട്ടം കൈവരിച്ച് മലപ്പുറം ഡിപ്പോ. കെഎസ്ആർടിസിയുടെ മലപ്പുറം-മൂന്നാർ, മലപ്പുറം-മലക്കപ്പാറ സ്‌പെഷ്യൽ സർവീസുകൾ ജനങ്ങൾ ഏറ്റെടുത്തതോടെയാണ് മലപ്പുറം ഡിപ്പോ മറ്റ് ഡിപ്പോകളെ മറികടന്ന് ഈ നേട്ടം കൈവരിച്ചത്. കോവിഡാനന്തര ഇന്ധന ചിലവ് പോലും കണ്ടെത്താൻ കഴിയാതെ കെഎസ്ആർടിസി ദിനംപ്രതി താഴ്‌ചയിലേക്ക് കൂപ്പുകുത്തുമ്പോൾ ടാർജറ്റ് വരുമാനം സ്വന്തമാക്കിയതിൽ മലപ്പുറം ഡിപ്പോ വിജയിച്ചിരിക്കുകയാണ്.
നവംബറിൽ രണ്ട് തവണയാണ് മലപ്പുറം ഡിപ്പോ നിർദ്ദേശിച്ച വരുമാന പരിധിക്ക് മുകളിൽ നേട്ടം കൈവരിച്ചത്. നവംബർ 15നും 22നും ഇടയിൽ ഡിപ്പോയിൽ നിശ്‌ചയിച്ചിരുന്ന പ്രതിദിന വരുമാനം 7,18,879 രൂപയായിരുന്നു. എന്നാൽ, 7,28,095 രൂപയാണ് ഇന്നലത്തെ ഡിപ്പോയിലെ പ്രതിദിന വരുമാനം. കഴിഞ്ഞ തിങ്കളാഴ്‌ച ലഭിച്ചത് 7,32,434 രൂപയായിരുന്നു. ഇതോടെ ലക്ഷ്യമിട്ട വരുമാനം മറികടക്കുന്ന സംസ്‌ഥാനത്തെ ആദ്യ ഡിപ്പോയായി മലപ്പുറം മാറി.
സാധാരണ നാല് ലക്ഷം രൂപക്ക് മുകളിൽ മാത്രമാണ് മലപ്പുറം ഡിപ്പോയുടെ പ്രതിദിന വരുമാനം. മൊത്തം 31 സർവീസുകളാണ് ഇവിടെ നിന്ന് ഉള്ളത്. ഓണം, ക്രിസ്‌മസ് പോലുള്ള വിശേഷ ദിവസങ്ങളിൽ മാത്രമാണ് പ്രതീക്ഷിക്കുന്ന വരുമാനത്തിൽ എത്തുന്നത്. എന്നാൽ, ഉല്ലാസയാത്ര മലപ്പുറം ഡിപ്പോയുടെ തലവര തന്നെ മാറ്റിമറിച്ച സ്‌ഥിതിയാണ്. സംസ്‌ഥാനത്തെ കെഎസ്ആർടിസിയുടെ ആദ്യത്തെ ടൂർ പാക്കേജ് ആയിരുന്നു മലപ്പുറം-മൂന്നാർ ഉല്ലാസയാത്ര. ഒക്‌ടോബർ 16 മുതലാണ് മൂന്നാറിലേക്ക് സർവീസുകൾ ആരംഭിച്ചത്.
മൂന്നാർ സ്‌പെഷ്യൽ സർവീസിന് ലഭിച്ച സ്വീകാര്യത കണ്ടാണ് മലക്കപ്പാറയിലേക്കും സർവീസുകൾ ആരംഭിച്ചത്. അതും വൻ വിജയമായി തീർന്നു. ഇപ്പോൾ മൂന്നാറിലേക്ക് ആഴ്‌ചയിൽ അഞ്ച് ദിവസവും മലക്കപ്പാറയിലേക്ക് ആഴ്‌ചയിൽ ഒരു ദിവസവുമാണ് മലപ്പുറത്ത് നിന്ന് സർവീസുകൾ ഉള്ളത്. മൂന്നാറിലേക്ക് 40 ലേറെ സർവീസുകളും മലക്കപ്പാറയിലേക്ക് പത്ത് സർവീസുമാണ് ഇതുവരെ നടത്തിയത്. 1000 രൂപയാണ് മൂന്നാറിലേക്കുള്ള ടിക്കറ്റ് നിരക്ക്. മലക്കപ്പാറയിലേക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
Most Read: സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി