തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് ജയിൽ മോചിതനായി. സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകൻ സരിത്താണെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. മറ്റ് പ്രതികളായ റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവരും ജയിൽ മോചിതരായി. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഇവർ തടവിലുണ്ടായിരുന്നത്.
നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ആദ്യം അറസ്‌റ്റ് ചെയ്‌ത പ്രതിയാണ് സരിത്ത്. ഒരു വർഷത്തിന് ശേഷമാണിപ്പോൾ ജയിൽ മോചനം. കേസിലെ മറ്റൊരു പ്രതിയായ സ്വപ്‍ന നേരത്തെ ജയിൽ മോചിതയായിരുന്നു. സ്വപ്‌നയുടെ ജാമ്യ വ്യവസ്‌ഥയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഇളവ് അനുവദിച്ചിരുന്നു.
എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്‌ഥയോടെ ആയിരുന്നു ഇഡി രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌നാ സുരേഷിന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ സ്വന്തം വീട് തിരുവനന്തപുരത്ത് ആയതിനാൽ ഈ വ്യവസ്‌ഥയില്‍ ഇളവ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. ജില്ല വിട്ടു പോകുന്നതിൽ എതിര്‍പ്പില്ലെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുതെന്നും ഇഡി വ്യക്‌തമാക്കി. തുടർന്നാണ് സ്വപ്‍നയുടെ ആവശ്യം അംഗീകരിച്ച് കോടതി ഉത്തരവിട്ടത്.
Read also: കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎൻഎ ഫലം പുറത്ത്