ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പണമിടപാടുകൾ സംബന്ധിച്ച് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അസാധാരണമായ പണമിടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്.
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപക്ക് മുകളിലുള്ള പണമിടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി ആർടി ജിഎസ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റു പല വ്യക്‌തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും അറിയിക്കണം.
സത്യവാങ്മൂലത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പ്രസ്‌താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത ബന്ധുക്കളുടെയോ ബാങ്ക് അക്കൗണ്ടിൽ നിന്നും ഇത്തരത്തിൽ ഒരു ലക്ഷം രൂപക്ക് മുകളിലുള്ള പണമിടപാടുകൾ നടക്കുന്നുവെങ്കിൽ ഇക്കാര്യവും അധികൃതരെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൂടാതെ, രാഷ്‌ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും അധികൃതരെ വിവരം അറിയിക്കണം.
Also Read: ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം