തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് രാജിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിസി ചാക്കോ താനുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നില്ലെന്ന് കെപിസിസി മുൻ പ്രസിഡണ്ട് വിഎം സുധീരൻ. പിസി ചാക്കോ പാര്‍ട്ടി വിട്ടതില്‍ വല്ലാത്ത ദുഃഖം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിസത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പിസി ചാക്കോയുടെ രാജി പ്രഖ്യാപനത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചിട്ടില്ല. ഡെൽഹിയിൽ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ആണ് പിസി ചാക്കോ രാജി പ്രഖ്യാപനം നടത്തിയത്.
ഇത്തവണ സ്‌ഥാനാർഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു ചാക്കോ. ഇതാണ് പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിലേക്ക് എത്തിയതെന്നാണ് സൂചന. കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല, എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ. ആ രണ്ട് ഗ്രൂപ്പും തമ്മിലുള്ള സീറ്റ് വീതം വെപ്പാണ് നടക്കുന്നതെന്ന് പിസി ചാക്കോ ആരോപിച്ചു.
കേരളത്തിൽ കോൺഗ്രസുകാരനായി കഴിയാനാകില്ലെന്ന് പിസി ചാക്കോ പറയുന്നു. കേരളത്തിൽ പാർട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ. സ്‌ഥാനാർഥി നിർണയത്തെ കുറിച്ച് ഒരു ചർച്ചയുമുണ്ടായില്ല. മണ്ഡലങ്ങളിൽ ഏതൊക്കെ സ്‌ഥാനാർഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെതിരെ താനും വിഎം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകൾ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിച്ചു.
Also Read: എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം