തിരുവനന്തപുരം: പിസി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിലേക്കെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായുള്ള ചർച്ചക്ക് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡെൽഹിയിലെത്തി. പിസി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി സംസാരിക്കാൻ ഡെൽഹിയിലെത്തിയത്.
പ്രകാശ് ജാവ്‌ദേക്കർ, വി മുരളീധരൻ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തും. ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇന്ന് ഡെൽഹിയിലെത്താൻ ആവശ്യപ്പെട്ടതായി ഷോൺ ജോർജ് അറിയിച്ചു. ബിജെപിയിൽ ചേരണമെന്നത് പാർട്ടി അണികളുടെ പൊതുവികാരമാണെന്ന് പിസി ജോർജ് പറഞ്ഞു.
‘ഇത്രയും പ്രഗൽഭനായ ഒരു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ കൊടുക്കുക എന്നതാണ് പാർട്ടി അണികളുടെ അഭിപ്രായം. ബിജെപിയിൽ ചേരുകയെന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. സീറ്റൊന്നും പ്രശ്‌നമല്ല. ബിജെപിയിൽ ചേരുകയെന്ന അഭിപ്രായം വന്നാൽ സീറ്റിന്റെ കാര്യങ്ങൾ ബിജെപിയല്ലേ നിശ്‌ചയിക്കുന്നത്? ബിജെപി മൽസരിക്കാൻ പറഞ്ഞാൽ മൽസരിക്കും. ഇല്ലെങ്കിൽ ഇല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’- പിസി ജോർജ് പറഞ്ഞു.
അതേസമയം, എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാൻ പാർട്ടിയുടെ സംസ്‌ഥാന കമ്മിറ്റി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും, അതിൽ മൂന്ന് പേരാണ് ഇന്ന് ഡെൽഹിയിലെത്തി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുകയെന്നും ഷോൺ ജോർജ് അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചർച്ചയാകും. എൻഡിഎ മുന്നണിയുടെ ഭാഗമാകുമോ അതോ ബിജെപിയിൽ ലയിക്കുമോ എന്ന കാര്യം ചർച്ചക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| സിമി സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി