തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനോരുങ്ങി പ്രോസിക്യൂഷൻ. ചൊവ്വാഴ്‌ച ജാമ്യ ഉത്തരവ് കിട്ടിയ ശേഷം തീരുമാനം എടുക്കും. സർക്കാർ ഭാഗം കേൾക്കാതെയാണ് ജാമ്യമെന്നാണ് പ്രോസിക്യൂഷനും പോലീസും പറയുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഇന്ന് അറസ്‌റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വഞ്ചിയൂർ കോടതി മജിസ്‌ട്രേറ്റാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണത്തെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ നിന്ന് പുറത്തുവന്ന ശേഷം പിസിജോര്‍ജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിൽ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധമുള്ള പിസി ജോർജിന്റെ പ്രസംഗം വൻ വിവാദമായിരുന്നു. ജോർജിന്റെ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ യൂത്ത് ലീഗും ഡിവൈഎഫ്‌ഐയും പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്.
കച്ചവടം നടത്തുന്ന മുസ്‌ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ച ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പിസി ജോർജിനെ പോലീസ് കസ്‌റ്റഡിയിലെടുക്കുകയും തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച ശേഷം അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
Most Read: സിൽവർ ലൈൻ; സാമൂഹികാഘാത പഠനം മാത്രമാണ് നടക്കുന്നതെന്ന് റവന്യൂ മന്ത്രി