ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കാൻ സമ്മതിച്ച് സുപ്രീം കോടതി. അടുത്തയാഴ്‌ച ഹരജിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എൻ റാം, ശശി കുമാർ എന്നിവരാണ് വെള്ളിയാഴ്‌ച സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ഇസ്രായേൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ എൻഎസ്ഒ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയറായ പെഗാസസ് വഴി പ്രമുഖരുടെ ഫോൺ ചോർത്തിയതിൽ സുപ്രീം കോടതി സിറ്റിംഗ് അല്ലെങ്കിൽ വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം. രാജ്യത്തെ രാഷ്‌ട്രീയക്കാരും മാദ്ധ്യമ പ്രവർത്തകരും ഉൾപ്പടെയുള്ളവരുടെ ഫോൺ ആണ് ഇത്തരത്തിൽ ചോർത്തിയത്.
കേന്ദ്ര സർക്കാരോ അതിന്റെ ഏതെങ്കിലും ഏജൻസികളോ പെഗാസസ് സോഫ്റ്റ് വെയറിനായി ലൈസൻസ് നേടി ഏതെങ്കിലും തരത്തിൽ നിരീക്ഷണം നടത്താൻ നേരിട്ടോ അല്ലാതെയോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്താനും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പെഗാസസ് വിഷയത്തിൽ സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹരജിയാണിത്. നേരത്തെ പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയും ഹരജി സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെയും എതിര്‍ കക്ഷിയാക്കിയാണ് ശർമ ഹരജി നല്‍കിയിരുന്നത്.
Most Read: ദളിതരുടെ പൊതുവഴിയടച്ച് സവർണരുടെ മതിൽ; പ്രതിഷേധിച്ച് സിപിഐഎം