ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ സുപ്രീം കോടതി വാദം കേൾക്കൽ നാളെയും തുടരും. കേസിൽ ഹർജിക്കാർ ഉയർത്തിയ ആരോപണങ്ങൾ തള്ളിക്കൊണ്ട് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കാൻ തയ്യാറാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇലക്‌ട്രോണിക്‌സ് ഐടി മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് സത്യവാങ്മൂലം നൽകിയത്.
എന്നാൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തെ എതിർത്ത് ഹർജിക്കാർ രംഗത്തെത്തി. സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഐടി മന്ത്രാലയമല്ല, ആഭ്യന്തര സെക്രട്ടറിയാണെന്നാണ് ഹരജിക്കാരുടെ വാദം. കൂടാതെ ഗൂഢാലോചന അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ വിദഗ്‌ധ സമിതി രൂപീകരണത്തെ ഹരജിക്കാരുടെ അഭിഭാഷകൻ കപിൽ സിബൽ ശക്‌തമായി എതിർക്കുകയും ചെയ്‌തു.
‘പെഗാസസ് സോഫ്റ്റ്‌വെയർ കേന്ദ്രം ഉപയോഗിച്ചിട്ടില്ല എങ്കിൽ ഒരു സമിതി രൂപീകരിക്കേണ്ട ആവശ്യം വരുന്നില്ല. ഇനി അഥവാ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രം രൂപീകരിക്കുന്ന ഒരു സമിതിയിൽ ഞങ്ങൾക്ക് വിശ്വാസം ഇല്ല’-കപിൽ സിബൽ കോടതിയെ അറിയിച്ചു. ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചിട്ടുണ്ടോ എന്നത് കേന്ദ്രം വ്യക്‌തമാക്കണം എന്നും കപിൽ സിബൽ ആവശ്യപ്പെട്ടു.
ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഹരജിയിൽ ഉന്നയിച്ച വാദങ്ങളെന്നും പെഗാസസ് ചാര സോഫ്‌റ്റ്‌വെയറുമായി സർക്കാരിന് യാതൊരു ബന്ധവുമില്ലെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ പറയുന്നത്. പെഗാസസ് വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവർ നൽകിയ പത്ത് ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
Read also: ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്തിയില്ല; കേന്ദ്രത്തെ വിമർശിച്ച് സുപ്രീം കോടതി