ചണ്ഡീഗഢ്: ഹരിയാനയിൽ ഇനി മുതൽ മരങ്ങൾക്കും പെൻഷൻ ലഭിക്കും. 75 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരങ്ങൾക്ക് പ്രതിവർഷം 2500 രൂപയാണ് പെൻഷൻ ഇനത്തിൽ ലഭിക്കുക. ‘പ്രാണവായു ദേവത പെൻഷൻ പദ്ധതി’ എന്ന പേരിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആണ് പദ്ധതി പ്രഖ്യാപിച്ചത്.
മുതിർന്ന മരങ്ങൾക്ക് പൈതൃക പദവിയും നൽകും. മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെൻഷൻ വർധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നിൽക്കുന്നത്, അവർക്കാണ് പെൻഷൻ നൽകുക. പഞ്ചായത്തിന്റെ ഭൂമിയിലെങ്കിൽ പഞ്ചായത്ത് പ്രസിഡണ്ട്, സ്‌കൂൾ വകയാണെങ്കിൽ പ്രിൻസിപ്പൽ, സ്വകാര്യ സ്‌ഥലത്താണെങ്കിൽ ഉടമയ്‌ക്കുമാണ് പെൻഷൻ തുക ലഭിക്കുക.
മരത്തെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയ ബോർഡ് സ്‌ഥാപിക്കാനും തണലിൽ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകൾക്കും ഈ തുക ഉപയോഗിക്കാം. പൈതൃക മരങ്ങൾ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് വനം വകുപ്പ് തയ്യാറാക്കിയ കരട് ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്നത്.
Also Read: ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു