തൃശൂർ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. ജലവിതാനം ഉയരുന്നതിനാൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. ഇതേ തുടർന്ന് ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാൽവ് തുറന്ന് അധികജലം ഒഴുക്കി കളയുന്നതോടെ ചാലക്കുടിപ്പുഴയിൽ ഒരു മീറ്റർ ജലനിരപ്പ് ഉയർന്നേക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
ആളുകൾ പുഴയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, മൽസ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ നിലവിൽ 7 ഷട്ടറുകളും തുറന്നിരിക്കുകയാണ്. വൃഷ്‌ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് 2 സ്‌ളൂയിസ് വാൽവുകൾ തുറക്കുന്നത്.
അതിനിടെ, കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലയിലാണ് മഴ തുടരുന്നത്. പുഴകളിൽ ജനനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. തേജസ്വനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞു. വിവിധയിടങ്ങളിൽ പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മഴ ശക്‌തമായതോടെ ആലപ്പുഴയിലെ തീരദേശങ്ങൾ കടലാക്രമണ ഭീഷണിയിലാണ്. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, ഒറ്റമശേരി എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായത്. കൃത്യമായി പുലിമുട്ടും കടൽഭിത്തിയും സ്‌ഥാപിക്കാത്തതാണ് ഭീഷണിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Most Read: മലപ്പുറത്ത് വീണ്ടും കുഴൽപ്പണ വേട്ട; 71,50,000 രൂപയുമായി രണ്ടുപേർ പിടിയിൽ