ഹൈദരാബാദ്: ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ അടച്ചു പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണിവ. പോലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.
ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ 970 മില്ലി മാത്രം ടാങ്കിലേക്ക് എത്തിക്കുന്ന രീതിയില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇന്ധനം നിറക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ബോര്‍ഡില്‍ കൃത്യമായ അളവ് കാണാന്‍ ആകുമെങ്കിലും ഉപഭോക്താവിന് കുറഞ്ഞ അളവിലാണ് പെട്രോള്‍ ലഭിച്ചിരുന്നത്. പ്രോഗ്രാം സെറ്റ് ചെയ്ത ഐ സി ചിപ്പാണ് കൃത്രിമം നടത്താന്‍ ഉപയോഗിച്ചത്. വാഹനങ്ങളില്‍ നിറക്കുന്ന ഇന്ധനത്തിന്റെ അളവ് കുറയുമെങ്കിലും പ്ലാസ്റ്റിക് കുപ്പികളില്‍ വാങ്ങുന്നവര്‍ക്ക് കൃത്യമായ അളവിലാണ് ഇന്ധനം നല്‍കിയിരുന്നത്. ഇതിനായി രണ്ട് തരത്തിലുള്ള സംവിധാനം പമ്പുകളില്‍ ഒരുക്കിയിരുന്നു. അതിനാല്‍ തട്ടിപ്പ് പിടിക്കപ്പെട്ടില്ല.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 17, ഭാരത് പെട്രോളിയം കോര്‍പറേഷന്റെ ഒമ്പത്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെയും എസാറിന്റെയും രണ്ടും പമ്പുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. പമ്പുടമകളുടെ അറിവോടെ അന്തര്‍ സംസ്ഥാന സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സഞ്ജനാര്‍ അറിയിച്ചു. ആന്ധ്രാപ്രദേശ് ഏലൂര്‍ സ്വദേശികളായ ബാഷ, മദസുഗുരി ശങ്കര്‍, ഐ മല്ലേശ്വര്‍ റാവു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 8 ഐ സി ചിപ്പുകള്‍, മൂന്ന് ജിബിആര്‍ കേബിളുകള്‍, ഒരു മദര്‍ബോര്‍ഡ്, ഒരു ഹ്യുണ്ടായ് ഐ 20 കാര്‍ എന്നിവ കണ്ടെടുത്തു.