ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ കാണാതായ മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരാൻ തീരുമാനം. മുന്നാറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിലാണ് തീരുമാനം. ഇന്നലെ വ്യാപകമായി നടത്തിയ തിരച്ചിലിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് കൂടുതൽ പേരെ ഉൾപ്പെടുത്തി പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ അടക്കം തിരച്ചിൽ തുടരും. 14 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ 56 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്.
പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനായി കൂടുതൽ പ്രദേശവാസികളുടെ സഹായം തേടാനാണ് ആലോചിക്കുന്നത്. ഇതിനായി ഇടമലക്കുടിയിൽ നിന്നുമുള്ള ആദിവാസി യുവാക്കളുടെ സഹായ ഉൾപ്പെടെ തേടും. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്കും മാറ്റിപാർപ്പിച്ചവർക്കും ഉള്ള ധനസഹായം എത്രയും വേഗത്തിൽ ലഭ്യമാക്കാനും യോഗത്തിൽ തീരുമാനമായി. 64 കുടുംബങ്ങളെയാണ് സ്ഥലത്തുനിന്നും മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ വീടുകൾ എത്രയും പെട്ടെന്ന് വാസയോഗ്യമാക്കി നൽകും.
ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ ഇടമലക്കുടിയിലേക്ക് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ചുമതല മൂന്നാർ ഡിഎഫ്ഒക്ക് ജില്ലാ കളക്ടർ കൈമാറി.