മനില: ഫിലിപ്പീന്‍സില്‍ പരസ്‌പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി സര്‍ക്കാര്‍. പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 12 വയസുണ്ടായിരുന്ന പ്രായപരിധി 16 ആക്കിയാണ് ഉയര്‍ത്തിയത്.
പ്രായപരിധിയിൽ മാറ്റം വരുത്തിയ പുതിയ ബില്ലില്‍ പ്രസിഡണ്ട് ഡുട്ടര്‍ട്ടെ ഒപ്പുവെച്ചതോടെയാണ് നിയമം പാസായത്. 92 വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് പരസ്‌പര ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പ്രസിഡണ്ട് റോഡ്രിഗോ ഡുട്ടര്‍ട്ടെ ഉയര്‍ത്തുന്നത്.
കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ആക്റ്റിവിസ്‌റ്റുകളും പുതിയ നിയമത്തെ സ്വാഗതം ചെയ്‌ത് രംഗത്തെത്തി.
വെള്ളിയാഴ്‌ച ആയിരുന്നു പ്രസിഡണ്ട് ബില്ലില്‍ ഒപ്പുവെച്ചത്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ 16 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിയമവിരുദ്ധവും 40 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്.
യൂണിസെഫ് റിപ്പോര്‍ട് പ്രകാരം പരസ്‌പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായം നിശ്‌ചയിച്ച രാജ്യം നൈജീരിയയാണ്. തൊട്ടുപിന്നിലായിരുന്നു ഫിലിപ്പീന്‍സിന്റെ സ്‌ഥാനം. എന്നാൽ ഫിലിപ്പീന്‍സില്‍ കുട്ടികള്‍ക്കുനേരെ വ്യാപകമായി ലൈംഗിക അതിക്രമം നേരിടുന്ന പശ്‌ചാത്തലത്തിലാണ് പ്രായപരിധി ഉയര്‍ത്തിയത്.
ലൈംഗികാതിക്രമം നേരിടുന്നവരില്‍ 10ല്‍ ഏഴുപേരും കുട്ടികളാണെന്ന് റിപ്പോര്‍ട് പുറത്തുവന്നിരുന്നു. 13-17 പ്രായത്തിനിടെ അഞ്ചില്‍ ഒരുകുട്ടി ലൈംഗികാതിക്രമം നേരിടുന്നതായാണ് കണ്ടെത്തൽ.
Most Read: അട്ടപ്പാടി ശിശുമരണം; റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ