ന്യൂ ഡെല്‍ഹി: വിമാനയാത്രക്കിടെ ഫോട്ടോഗ്രഫി അനുവദിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉത്തരവ് തിരുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോ എടുത്താല്‍ വിമാന സര്‍വീസ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വെപ്പിക്കുമെന്ന് ശനിയാഴ്ചയാണ് വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ യാത്രക്കാര്‍ക്ക് ഫോട്ടോ എടുക്കുന്നതിന് വിലക്കില്ലെന്ന് വിശദീകരണം നല്‍കിയിരിക്കുക ആണ് ഡി.ജി.സിഎ.
അതേസമയം വിമാനത്തിനുള്ളില്‍ സര്‍വീസിനും മറ്റു യാത്രക്കാര്‍ക്കും ശല്യമാകുന്ന രീതിയില്‍ ഫോട്ടോ എടുക്കുന്നതും വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. വിമാനത്തിന്റെ ടേക്ക്ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് ഫോട്ടോ, വീഡിയോ എന്നിവ എടുക്കാമെന്നും വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് നിലവില്‍ വിലക്കില്ലെന്നും ഡി.ജി.സി.എ അറിയിച്ചു.
Also Read: ഉമർ ഖാലിദ് അറസ്റ്റിൽ