ന്യൂ ഡെൽഹി: മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവും ബിജെപി സർക്കാരിന്റെ വിമർശകനുമായ ഉമർ ഖാലിദിനെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡെൽഹിയിൽ ഉണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ഡെൽഹി പൊലീസിലെ സ്പെഷ്യൽ സെൽ ആണ് ഉമറിനെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയാണ് അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആഗസ്റ്റ് 1ന് ഡെൽഹി പോലീസ് ഉമറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഷഹീൻബാഗിൽ ഇയാൾ നടത്തിയ പ്രസംഗം വിദ്വേഷം പടർത്തുന്നതാണ് എന്ന പരാതിയെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചുവെച്ചിരുന്നു. കലാപം നടക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് ജൂണിൽ അറസ്റ്റിലായ ഖാലിദ് സൈഫിയുമൊത്ത് ഷഹീൻബാഗിൽ ഉമർ പ്രസംഗിച്ചിരുന്നു.കലാപത്തിൽ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കരുതുന്ന മുൻ എഎപി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിനെ ബന്ധിപ്പിച്ചത് മുൻപ് അറസ്റ്റിലായ ഖാലിദ് സൈഫിയാണെന്ന് പോലീസ് ആരോപിക്കുന്നു.
11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉമർ ഖാലിദ് ഡെൽഹി കലാപത്തിന്റെ സൂത്രധാരനാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. ഉമർ ഖാലിദിന്റെ പിതാവും അറസ്റ്റ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് സമർപ്പിച്ച അഡിഷണൽ കുറ്റപത്രത്തിൽ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ദ്ധ ജയതി ഘോഷ്, ഡെൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരും ഉൾപ്പെടുത്തിയിരുന്നു. രാജ്യമെമ്പാടും ഈ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംഘപരിവാർ സംഘടനകൾക്ക് എതിരെ ശബ്‌ദിക്കുന്നവരെ അന്യായമായി കേസുകളിൽ പെടുത്തി ഉപദ്രവിക്കാനുള്ള ശ്രമമാണെന്ന് ആരോപണം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലാണ് ഡെൽഹി പോലീസിന്റെ പ്രവർത്തനം എന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.