മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ക്ക് ദാരുണാന്ത്യം. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇവിടെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഇസ്രായേലി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹെലികോപ്‌റ്ററുകളടക്കം സജ്‌ജമാക്കിയിട്ടുണ്ട്. ആറോളം ഹെലികോപ്‌റ്ററുകളാണ് രക്ഷാ പ്രവര്‍ത്തനത്തിനായുള്ളത്.
പതിനായിരക്കണക്കിന് ഓര്‍ത്തഡോക്‌സ് ജൂതൻമാരാണ് തീര്‍ഥാടന കേന്ദ്രത്തിൽ പ്രാര്‍ഥനക്കായി എത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരാധനാലയം അടച്ചിട്ടിരുന്നു. എന്നാൽ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ വീണ്ടും തുറക്കുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലത്ത് പ്ളാസ്‌റ്റിക് ബാഗുകളിൽ പൊതിഞ്ഞ നിലയിലുള്ള ചിത്രം ഇസ്രായേൽ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
Read Also: വിലക്കുറവിൽ വഞ്ചിതരാകരുത്; ഓൺലൈൻ തട്ടിപ്പ് വ്യാപകം; വലയിൽ വീണവരിൽ മുൻ ഡിജിപിയും