തിരുവനന്തപുരം: വിലക്കുറവെന്ന് കേട്ടാൽ ചാടിവീഴുന്നത് ആളുകളുടെ പൊതുസ്വഭാവമാണ്. എന്നാൽ, എല്ലാ വിലക്കുറവും വിശ്വസനീയമാണോ? ഏതെങ്കിലും വെബ്‌സൈറ്റിൽ ഡിസ്‌കൗണ്ട് പരസ്യം കണ്ട് ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുക. വിശ്വസനീയമായ സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക, ഇല്ലെങ്കിൽ നിങ്ങൾ കബളിക്കപ്പെട്ടേക്കാം- സൈബർ പോലീസ് പല തവണ നൽകിയ മുന്നറിയിപ്പാണിത്.
സംസ്‌ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരികയാണ്. സാധനം കൊണ്ടുവരുമ്പോൾ മാത്രം പണം നൽകിയാൽ മതി അഥവാ കാഷ് ഓൺ ഡെലിവറി വഴിയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്. സാധനം കൊണ്ടുവരുന്ന ആൾക്ക് തുക നൽകി അയാളെ മടക്കിയ ശേഷമാകും പലരും പാഴ്‌സൽ തുറന്നു നോക്കുക. എന്നാൽ, ഓർഡർ ചെയ്‌ത സാധനത്തിന് പകരം പാഴ് വസ്‌തുക്കളാകും പാഴ്‌സലിൽ ഉണ്ടാകുക.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയായതായി മുൻ ഡിജിപി ആർ ശ്രീലേഖ പരാതിപ്പെട്ടിരുന്നു. ഓൺലൈൻ ഡെലിവറി സ്‌ഥാപനമായ ഇ കാർട്ടിന് എതിരെയാണ് ഡിജിപി രംഗത്തെത്തിയത്. ഗ്രിംസോണ്‍സ് (grimsonz) എന്ന വെബ്‌സൈറ്റില്‍ പാതി വിലക്ക് ഇലക്‌ട്രോണിക് സാധനങ്ങള്‍ ലഭിക്കുന്നു എന്ന പരസ്യം കണ്ടാല്‍ വിശ്വസിക്കരുത്, ചതിയാണ്. ഇ കാര്‍ട്ട് എന്ന ഡെലിവറി സ്‌ഥാപനത്തെ വിശ്വസിക്കരുത് എന്നും ഡിജിപി ഫേസ്‌ബുക്കിൽ കുറിച്ചു. ഏപ്രിൽ 6ന് കാഷ് ഓൺ ഡെലിവറി എന്ന രീതിയിൽ ബ്‌ളൂ ടൂത്ത് ഹെഡ്‌സെറ്റ് ഓർഡർ ചെയ്‌ത ഡിജിപിക്ക് ലഭിച്ചത് പൊട്ടിയ ഹെഡ്‌സെറ്റ് ആയിരുന്നത്രേ. ഡെലിവറി ബോയ് മടങ്ങിപ്പോയ ശേഷമാണ് പാഴ്‌സൽ പൊട്ടിച്ചു നോക്കിയതും തട്ടിപ്പ് മനസിലായതും.
പാഴ്‌സൽ കൊണ്ടുവന്ന ആളിനെ ഫോണിൽ വിളിച്ചപ്പോൾ പോലീസിൽ പരാതിപ്പെട്ടാലും നിങ്ങൾക്ക് കാഷ് തിരികെ കിട്ടില്ലെന്നായിരുന്നു പ്രതികരണം. മ്യൂസിയം പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നും മുൻ ഡിജിപി ആരോപിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും അവർ മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാർ ഓൺലൈൻ ഇടപാടുകളിലൂടെയാണ് വിതരണക്കാരെ കണ്ടെത്തുക. ഓരോ പാഴ്‌സലിനും നിശ്‌ചിത തുക ഇവർക്ക് പ്രതിഫലമായി നൽകുകയും ചെയ്യും. കബളിപ്പിക്കലിന് ഇരയാകുന്നവർക്ക് അന്വേഷണത്തിലൂടെ പാഴ്‌സൽ ഏജൻസി വരെ മാത്രമാകും എത്താനാകുക. പരാതിക്കാർക്ക് പിടിപാടുണ്ടെങ്കിൽ പാഴ്‌സൽ ഏജൻസിക്കാർ തുക തിരികെ നൽകും. സാധാരണക്കാരാണെങ്കിൽ കൈയ്യൊഴിയുകയും ചെയ്യും. ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവർ ഒട്ടേറെയുണ്ട്.
പ്രശസ്‌ത ഓൺലൈൻ സൈറ്റുകളെല്ലാം അതേരീതിയിൽ വിശ്വാസ്യതയുള്ള പാഴ്‌സൽ ഏജന്സികൾക്കാണ് വിതരണ കരാർ നൽകുന്നത്. പാക്കിങ് ഏതെങ്കിലും രീതിയിൽ പൊളിച്ചതായി ശ്രദ്ധയിൽ പെട്ടാൽ പാഴ്‌സൽ സ്വീകരിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ, സോഷ്യൽ മീഡിയയിലും മറ്റും വരുന്ന വെബ്‌സൈറ്റുകൾ വഴി ഷോപ്പ് ചെയ്യുന്നവർ ജാഗ്രത പുലർത്തുക. കമ്പനിയുടെ നിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം സാധനങ്ങൾ വാങ്ങുക.
Also Read: ചികിൽസക്കായി 5 മണിക്കൂർ നീണ്ട കാത്തിരിപ്പ്; ഇന്ത്യൻ മുൻ സ്‌ഥാനപതിക്ക് പാർക്കിങ് ഏരിയയിൽ മരണം