കോഴിക്കോട്: പാനൂർ മൻസൂർ കൊലപാതകത്തിൽ ഗൂഢാലോചന നടന്നതായി യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. കൊലപാതകത്തിന് പിന്നിൽ സിപിഎം ഉന്നതതല ഗൂഢാലോചന നടത്തിയെന്നും ലോക്കൽ സെക്രട്ടറി അനൂപിനെ ചോദ്യം ചെയ്‌താൽ എല്ലാം പുറത്ത് വരുമെന്നും ഫിറോസ് ആരോപിച്ചു. കോഴിക്കോട് ചേർന്ന വാർത്താ സമ്മേളനത്തിലാണ് ലീഗ് നേതാവിന്റെ ആരോപണം.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരീന്ദ്രന്റെ അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും മുഖ്യ പ്രതി സുഹൈലിന്റെ വീട് സിപിഎം നേതാക്കൾ വൃത്തിയാക്കിയതിൽ ദുരൂഹതയുണ്ടെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. കൂടാതെ ഈ വീട്ടിലാണ് ബോംബ് നിർമ്മാണം നടന്നതെന്ന് കരുതുന്നതായും ഫിറോസ് ആരോപണം ഉന്നയിച്ചു.
അതേസമയം കേസിലെ പ്രതി ആയിരുന്ന രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. സിപിഎം സമ്മർദ്ദത്തിൽ പുതിയ അന്വേഷണ സംഘത്തിനും മുന്നോട്ട് പോകാൻ സാധിക്കുന്നില്ലെന്നും മാദ്ധ്യമങ്ങൾക്ക് പോലും രതീഷിന്റെ വീട്ടിൽ പോകാൻ വിലക്കുണ്ടെന്നും ഫിറോസ് പറഞ്ഞു. കൊലയാളികൾക്ക് സഹായം നൽകാൻ സിപിഎം കണ്ണൂരിൽ പണപ്പിരിവ് നടത്തുകയാണെന്നും പികെ ഫിറോസ് ആരോപിച്ചു.
Malabar News: അന്യസംസ്‌ഥാന തൊഴിലാളികൾ അനധികൃതമായി താമസിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നടപടി