ഇരിട്ടി: ഇരിട്ടി നഗരസഭാ പരിധിയില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി നഗരസഭ. ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളവര്‍ ഒരാഴ്ച്ചക്കകം നഗര സഭയില്‍ രേഖാ മൂലം അറിയിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളിലും മറ്റും ഇതര സംസ്‌ഥാന താമസിക്കുന്നത് വാര്‍ഡുതല ജാഗ്രതാ സമിതികള്‍ നടത്തുന്ന പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കാലതാമസം കൂടാതെ നഗരസഭയില്‍ റിപ്പോര്‍ട് ചെയ്യണം.
അനധികൃതമായും അനുമതി ഇല്ലാതെയും ആളുകളെ താമസിപ്പിക്കുന്ന കെട്ടിട ഉടമ/ കൈവശക്കാരന് എതിരെ 1994ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് 432, 434, 440 എന്നീ വകുപ്പുകള്‍ പ്രകാരവും സാംക്രമിക രോഗ നിരോധന നിയമ പ്രകാരവും നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞദിവസം ഇരിട്ടി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങളിലും പൊതു സ്‌ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനായി ഇരിട്ടി നഗരസഭാ സേഫ്റ്റി കമ്മിറ്റി തീരുമാന പ്രകാരം നഗരസഭാ ഉദ്യോഗസ്‌ഥരും പോലീസും പൊതുജന ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥരും പരിശോധന നടത്തിയിരുന്നു.
തുടർന്ന് പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഒരു സ്‌ഥാപനത്തിന് നോട്ടീസ് നല്‍കി പിഴ ഈടാക്കി. 41 സ്‌ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ വ്യക്‌തമാക്കി.
Malabar News: കരുതിവച്ച കുഞ്ഞു സമ്പാദ്യം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി രണ്ടാം ക്‌ളാസുകാരൻ