ബെയ്‌ജിങ്: ചൈനയുടെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 132 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. രക്ഷാപ്രവർത്തനം മണിക്കൂറുകൾ പിന്നിടുമ്പോൾ വിമാനത്തിലുണ്ടായിരുന്ന ആരും തന്നെയും അവശേഷിക്കുന്നില്ലെന്നാണ് വിവരം. ഇത് ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം എന്തെന്ന് ഇതുവരെ വ്യക്തമയിട്ടില്ല.
ഇതിനിടെ അതിവേഗത്തില്‍ താഴേക്ക് പതിക്കുന്ന ബോയിങ് 737-800 വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം നിലത്തുപതിച്ച ഉടന്‍ പൊട്ടിത്തെറിച്ചെന്നാണ് ദൃശ്യങ്ങള്‍ നല്‍കുന്ന സൂചന. വനപ്രദേശത്ത് തീ പടര്‍ന്ന ദൃശ്യങ്ങളും ഇതോടൊപ്പം പ്രചരിച്ചിരുന്നു. വിമാനം മൂക്കുകുത്തി താഴേക്ക് പതിക്കുന്നത് കണ്ടുവെന്ന അവകാശവാദവുമായി പ്രദേശത്തെ ഒരു ഗ്രാമവാസിയും രംഗത്തെത്തിയിരുന്നു.
123 യാത്രക്കാരും ഒൻപത് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ചൈനയിലെ ഏവിയേഷൻ അഡ്‌മിനിസ്‌ട്രേഷൻ വിവരമറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ സംഭവ സ്‌ഥലത്തേക്ക് അയച്ചിരുന്നു. അപകടത്തിന് പിന്നാലെ മരിച്ചവർക്കുള്ള ആദരസൂചകമായി ചൈനയിലെ ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ് കറുപ്പും വെള്ളയും നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ബോയിങ് 2015ൽ ചൈന ഈസ്‌റ്റേണിന് കൈമാറിയ വിമാനമാണ് തകർന്നതെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട് ചെയ്‌തു. ആറ് വർഷം പഴക്കമുള്ള വിമാനമാണിത്. ഷു നഗരത്തിലെ ഗ്രാമീണ മേഖലയിലാണ് ബോയിംഗ് 737 എന്ന വിമാനം തകര്‍ന്നു വീണത്. ബ്‌ളാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമാവും അപകട കാരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുക. ബ്‌ളാക്ക് ബോക്‌സിലെ നിര്‍ണായക വിവരങ്ങള്‍ പരിശോധിക്കാനായി ഏതാണ്ട് 14 ദിവസം വേണ്ടി വരും. ലോകം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിമാന ദുരന്തമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തെ അപലപിച്ചു .
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ