തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ സ്‌ഥിതിയും വിശദമായി വിശകലനം ചെയ്യും.
പ്രധാന നേതാക്കളെ അകറ്റി നിർത്തിയതിനാലാണ് വിജയത്തിളക്കം കുറഞ്ഞതെന്ന് കെ സുരേന്ദ്രനെ എതിർക്കുന്ന വിഭാഗം വിമർശിക്കുന്നു. മൊത്തം വോട്ടെടുപ്പിൽ പാർട്ടിക്ക് മുന്നേറ്റം ഉണ്ടായെങ്കിലും തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിന്റെ കാരണങ്ങളാണ് പരിശോധിക്കുന്നത്. ആർഎസ്എസിന്റെ സഹായം ഉണ്ടായിട്ട് കൂടി തിരുവനന്തപുരം ജില്ലയിൽ ഉൾപ്പടെ പ്രതീക്ഷിച്ച ജയം നേടാൻ ബിജെപിക്ക് ആയില്ലെന്നാണ് പൊതുവിലയിരുത്തൽ.
അതേസമയം, ബിജെപിയെ അകറ്റാൻ പതിവ് പോലെ എൽഡിഎഫും യുഡിഎഫും ഒന്നായി എന്ന ന്യായമാണ് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നിരത്തിയത്. ഗ്രാമപഞ്ചായത്തുകൾ കൂടുതൽ നേടിയെങ്കിലും ജില്ലാ, ബ്‌ളോക്ക് പഞ്ചായത്തുകളിൽ ഒരു സീറ്റ് പോലും നേടാൻ ബിജെപിക്ക് ആയില്ല. വെങ്ങാനൂർ ഡിവിഷനിൽ സംസ്‌ഥാന സെക്രട്ടറി എസ് സുരേഷിനെ രംഗത്തിറക്കിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ശോഭാ സുരേന്ദ്രൻ ഉൾപ്പടെ പ്രമുഖ നേതാക്കളെ അകറ്റി നിർത്തിയത് ദോഷമായെന്നാണ് സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിന്റെ ആരോപണം.
കേന്ദ്രസർക്കാരിന്റെ 227 പദ്ധതികൾ നടപ്പാക്കിയെങ്കിലും രാഷ്‌ട്രീയ നേട്ടം സിപിഎം കൊണ്ടുപോയി. ബിജെപി കോർ കമ്മിറ്റിയും ഇലക്ഷൻ കമ്മിറ്റിയും ഫലപ്രദമായി ചേരുകയോ പ്രകടന പത്രിക പുറത്തിറക്കുകയോ ചെയ്‌തില്ല. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനാണ് സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിന്റെ തീരുമാനം.
Also Read: രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും