റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്‌ളീസ് ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്‌ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു.
ഡോ. ജയചന്ദ്രൻ ഉൽഘാടനം ചെയ്‌ത പരിപാടിയിൽ സൗദി അഭിഭാഷകരും നിയമ വിദഗ്‌ധരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തതായും വിവിധ നിയമ കുരുക്കിൽ അകപ്പെട്ട ഇന്ത്യ, പാകിസ്‌ഥാൻ, നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 200ലധികം പേരുടെ പരാതികൾ സംഘടനക്ക് ലഭിച്ചതായും പത്രകുറിപ്പിൽ സംഘടന അറിയിച്ചു.
ഒളിവിൽ പോയ 30 കേസുകളും, 55 ട്രാവൽ ബാൻ പ്രശ്‌നങ്ങളും, 35 പോലിസ് കേസുകളും ശമ്പളം ലഭിക്കാത്ത 30 കേസുകളും, ഇഖാമ കിട്ടാത്ത 35 കേസുകളും, 34 ട്രാഫിക് പോലീസ് കേസുകളും, 17 മരണ കേസുകളും, 15 ജയിൽ കേസുകളും ഉൾപ്പെടെയാണ് ഇവയെന്ന് പ്‌ളീസ് ഇന്ത്യ പറഞ്ഞു. അവയർനസ് പ്രോഗ്രാമിൽ അഡ്വക്കേറ്റ് അബ്‌ദുള്ള മിസ്‌വർ അൽ ദോസരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ലഭ്യമായ പരാതികളിൽ എംബസികളുടെ സഹായത്തോടെ വിവിധ മന്ത്രാലയങ്ങൾ, നിയമ കാര്യാലയങ്ങൾ, മനുഷ്യാവകാശ സംഘടനകൾ എന്നിവവഴി പരിഹാരശ്രമത്തിന് പ്‌ളീസ് ഇന്ത്യ നേതൃത്വം നൽകുമെന്ന് ചെയർമാൻ ലത്തീഫ് തെച്ചിയും ഭാരവാഹികളും അറിയിച്ചു. സമാനമായ അവയർനസ് പ്രോഗ്രാമുകൾ സൗദിയിലെ ജിദ്ദ, മക്ക, മദീന, ദമാം, നജ്റാൻ എന്നിവിടങ്ങളിലും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Most Read: വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു