കൊച്ചി: കോടതിവിധി പ്രകാരം ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ 52 പള്ളികളിലും ആരാധന നടത്താൻ തയാറെടുത്ത യാക്കോബായ സഭ വിശ്വാസികളെ പോലീസ് തടഞ്ഞു. വിവിധയിടങ്ങളിൽ വിശ്വാസികൾ പ്രതിഷേധം ആരംഭിച്ചു. എറണാകുളം വടവുകോട് സെന്‍റ് മേരീസ് പള്ളിയില്‍ പ്രതിഷേധവുമായി യാക്കോബായ സഭാ വിശ്വാസികള്‍ എത്തി. മുളന്തുരുത്തി പള്ളിയിൽ പ്രാർഥനക്കെത്തിയ യാക്കോബായ വിശ്വാസികളെ പോലീസ് തടഞ്ഞു.
കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെയും പൊലീസ് തടഞ്ഞു. വനിതകളടക്കമുള്ള വിശ്വാസികള്‍ നേരത്തെ തന്നെ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നു. പളളിക്കകത്ത് ഉണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പ്രാർഥന ചടങ്ങുകള്‍ക്ക് ശേഷം പുറത്തിറക്കി പൊലീസ് പള്ളി പൂട്ടുകയായിരുന്നു.
പള്ളി തുറന്ന് നല്‍കണം എന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അനിശ്‌ചിതകാല സത്യഗ്രഹം ആരംഭിച്ചു. കൊല്ലം ഭദ്രാസനം മെത്രാപ്പൊലീത്ത മാത്യൂസ് മോര്‍ തേവോദോന്യോസ് സത്യാഗ്രഹം ഉൽഘാടനം ചെയ്‌തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ ആറ് മണി മുതല്‍ തന്നെ സ്‌ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
പള്ളികള്‍ പിടിച്ചെടുക്കുന്നത് തടയാന്‍ നിയമ നിര്‍മാണം വേണമെന്നാണ് യാക്കോബായ സഭയുടെ ആവശ്യം. ചൊവ്വാഴ്‌ച നടത്തുന്ന അവകാശ സംരക്ഷണ യാത്രക്ക് ശേഷം സെക്രട്ടേറിയറ്റ് പടിക്കല്‍ ഇക്കാര്യം ഉന്നയിച്ച് സമരം ചെയ്യാനാണ് സഭയുടെ തീരുമാനം.
Read Also: സൗജന്യ കോവിഡ് വാക്‌സിൻ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനം, പരാതി നൽകി യുഡിഎഫ്