തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമെന്ന് യുഡിഎഫ്. പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് കോൺഗ്രസ്.
തിരഞ്ഞെടുപ്പു ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി നടത്തിയ വാഗ്‌ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎൽഎ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസനും ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ബിജെപിയും വിമർശനവുമായി എത്തിയിട്ടുണ്ട്.
ഇന്നലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി കേരളത്തിൽ കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഒരാളിൽ നിന്നും വാക്‌സിന് വേണ്ടി പണം ഈടാക്കില്ല. കേന്ദ്ര സർക്കാരിൽ നിന്നും എത്ര ഡോസ് വാക്‌സിൻ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം അവസാനിക്കുന്നതിന് മുൻപാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇത് വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Also Read: ബാർ കോഴക്കേസ്; ഗവർണറുടെ തീരുമാനം വൈകും