തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ ഒറ്റക്കെട്ടായി പോരാടാനുറച്ച് കേരളം. സോഷ്യൽ മീഡിയയിൽ ആരംഭിച്ച വാക്‌സിൻ ചലഞ്ചിന് മികച്ച പ്രതികരണമാണ് കേരള ജനതയിൽ നിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ ഏപ്രിലില്‍ ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്‌ത പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഇത്തവണയും സഹായഹസ്‌തവുമായി എത്തി. വാക്‌സിന്‍ വിതരണത്തിനായി 5000 രൂപയാണ് ഇത്തവണ സുബൈദ തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
ആടിനെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുബൈദ ജില്ലാ കലക്‌ടർക്ക് കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും സ്വന്തം ആടിനെ വിറ്റുതന്നെയാണ് സുബൈദയുടെ സഹായമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആടിനെ വിറ്റുകിട്ടിയ 5510 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുബൈദ കൈമാറിയിരുന്നത്. കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുകയാണ് സുബൈദ.
Also Read: കേന്ദ്രത്തിന്റെ വാക്‌സിൻ നയം; 28ന് സിപിഎമ്മിന്റെ പ്രതിഷേധ പരിപാടി