തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ക്യാംപയിന്റെ ഭാഗമായി ഇന്ന് മാത്രം ലഭിച്ചത് 1.15 കോടി രൂപ. വൈകുന്നേരം നാല് മണി വരെയുള്ള കണക്കാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്‌സിന്‍ എല്ലാ ജനങ്ങള്‍ക്കും സൗജന്യമായി ലഭിക്കേണ്ടതിന്റെ മാനുഷികവും സാമൂഹികവുമായ ആവശ്യകത തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് നമ്മുടെ സഹോദരങ്ങള്ളെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത നിരവധി ആളുകളെ മുഖ്യമന്ത്രി സമ്മേളനത്തിൽ എടുത്തു പറഞ്ഞു. നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ അതിജീവിച്ച അസ്‌മാബീവി, കെപിസിസി വൈസ് പ്രസിഡണ്ട് ശരത്ചന്ദ്ര പ്രസാദ് തുടങ്ങി നിരവധി പേർ ചലഞ്ചിന്റെ ഭാഗമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ടി പത്‌മനാഭന്‍ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയില്‍നിന്ന് 50,000 രൂപ, കൊല്ലം എന്‍എസ് സഹകരണ ആശുപ്രതി 25 ലക്ഷം രൂപ, ഏറാമല സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ, കേപ്പ് സ്‌റ്റാഫ് അസോസിയേഷന്‍ സംസ്‌ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ, റിട്ട. ജസ്‌റ്റിസ് മോഹന്‍ 83,200 രൂപ, ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ താമസിക്കുന്ന മുഹമ്മദ് ഹുസൈനും ഷിറാസ് ഇബ്രാഹിമും ചേര്‍ന്ന് 67,000 രൂപ എന്നിങ്ങനെ നിരവധി പേരുടെ സംഭാവനകള്‍ എടുത്തു പറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ യുവജന സംഘടനയായ എഐവൈഎഫ് ഇതിനായി പ്രത്യേക ക്യാംപയിന്‍ പ്ളാന്‍ ചെയ്‌തിട്ടുണ്ടെന്ന് അറിയിച്ച മുഖ്യമന്ത്രി സഹകരണമേഖല ആദ്യ ഘട്ടത്തില്‍ 200 കോടി രൂപ സമാഹരിക്കും എന്നാണ് അറിയിച്ചിട്ടുള്ളതെന്നും വ്യക്‌തമാക്കി. സിനിമാ രംഗത്തുള്ളവരും മാദ്ധ്യമ പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും ഉള്‍പ്പടെ വിവിധ മേഖലകളില്‍ നിന്നുള്ളവരും ക്യാംപയിന്റെ ഭാഗമായി.
Read Also: കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഈ ക്യാംപയിൻ മഹാമാരിക്കാലത്ത് ആരും ഒറ്റക്കലെന്നും ഒന്നിച്ചുനിന്നാല്‍ അതിജീവനം പ്രയാസകരമല്ലെന്നുമുള്ള സന്ദേശമായി മാറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒരു കോടിയോളം രൂപ ആയിരുന്നു ദുരിതാശ്വാസ നിധിയിൽ എത്തിയത്. സർക്കാരിന്റേതായ യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഇല്ലാതെ സോഷ്യൽ മീഡിയയിൽ വന്ന ക്യാംപയിൻ ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. സൗജന്യമായി വാക്‌സിൻ സ്വീകരിക്കുമ്പോൾ രണ്ട് ഡോസിന്റെ പണമായ 800 രൂപ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്‌താണ് സോഷ്യൽ മീഡിയയിൽ ക്യാംപയിൻ തുടങ്ങിയത്. വാക്‌സിൻ ചലഞ്ചിലൂടെ ജനങ്ങൾ നൽകുന്ന തുക സംഭരിക്കാൻ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Read Also: ജനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകും; പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി