ഹൈദരാബാദ്: സംസ്‌ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയിൽ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനായി 2500 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
വാക്‌സിൻ വിതരണം, ഓക്‌സിജന്‍, മറ്റ് ചികിൽസാ സൗകര്യങ്ങള്‍ എന്നിവ സജ്‌ജമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്‌ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 18 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് മാനദണ്ഡമനുസരിച്ച് വാക്‌സിനേഷന്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ച് ഔദ്യോഗിക അവലോകനം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അവലോകന യോഗത്തില്‍ നേരിട്ട് പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിപാടി നടപ്പാക്കുന്നുണ്ടെന്ന് വ്യക്‌തമാക്കിയ അദ്ദേഹം കേസുകള്‍ ഉയരുന്നതില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അറിയിച്ചു. പൊതുജനാരോഗ്യമാണ് സർക്കാരിന്റെ മുന്‍ഗണനയെന്നും വാക്‌സിനേഷനായി 2500 കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് സ്‌ഥിരീകരിച്ച മുഖ്യമന്ത്രി എറവള്ളിയിലെ വസതിയില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്.
Read Also: ‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്