തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്‌ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുക ഏഴര ലക്ഷത്തിലധികം രൂപയാകും.
ആദ്യമായാണ് ഇത്രയധികം തുക മന്ത്രിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. ജീവനക്കാരിൽ നിന്നും സമാനമായ സഹകരണമാണ് സർക്കാരിന് ലഭിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഭരണത്തിന്റെ തലപ്പത്തുള്ളവർ തന്നെ കൂടുതൽ സംഭാവനകൾ നൽകി മാതൃകയാവുകയാണ്.
2018ലെ മഹാപ്രളയ കാലത്ത് ഓരോ മന്ത്രിയും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 2019ലെ പ്രളയ കാലത്തും മന്ത്രിമാർ ഓരോരുത്തരും നൽകിയത് ഒരു ലക്ഷം രൂപ വീതം. കോവിഡിന്റെ തുടക്കത്തിലും ഒരു ലക്ഷം രൂപ വീതം മന്ത്രിമാർ നൽകി. കൂടാതെ കഴിഞ്ഞ ഒരു വർഷക്കാലം 30,000 രൂപ വീതവും മന്ത്രിമാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു.
ഭരണം അവസാനിക്കാൻ ഇരിക്കെ 92000 മുതൽ ഒരു ലക്ഷം വരെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് മന്ത്രിസഭയുടെ തീരുമാനം. ഒരു വർഷത്തിനിടെ കോവിഡ് പ്രതിരോധത്തിന് മാത്രം ഓരോ മന്ത്രിയും നൽകിയ തുക അഞ്ചര ലക്ഷത്തിലേറെ വരും.
പ്രളയകാലത്ത് സാലറി കട്ടിലൂടെ സഹകരിച്ച സർക്കാർ ജീവനക്കാരും അധ്യാപകരും കോവിഡ് കാലത്തും സർക്കാരിനൊപ്പം നിന്നു. ആറു ദിവസ ശമ്പളം വീതം അഞ്ചുമാസം ജീവനക്കാരിൽ നിന്ന് സർക്കാർ പിടിച്ചിരുന്നു. ഈ തുക ഡിഎഫിൽ ലയിപ്പിച്ചു നൽകാമെന്നാണ് സർക്കാർ വാഗ്‌ദാനം.
Read Also: കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ