ഇടുക്കി: ജില്ലയിലെ തോട്ടം മേഖലയില്‍ നടന്നുവരുന്ന ബാലവേല തടയാന്‍ പരിശോധന ശക്‌തമാക്കി പോലീസ്. ഉടുമ്പന്‍ചോല മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ബാലവേല കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് തോട്ടം ഉടമകള്‍ക്കെതിരേ കേസെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ജില്ലാ ഭരണകൂടവും ശിശുക്ഷേമ സമിതിയും പോലീസും മേഖലയിൽ വ്യാപകമായ പരിശോധനകളാണ് നടത്തുന്നത്. ഉടുമ്പന്‍ചോല താലൂക്കിലെ വിവിധ മേഖലകളിലായിരുന്നു ആദ്യ ഘട്ടത്തിലെ പരിശോധന. ഇടുക്കിയിലെ ഏലത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് ബാലവേല നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പരിശോധന.
ഏലത്തോട്ടങ്ങളില്‍ കീടനാശിനി തളിക്കുന്നതടക്കമുള്ള ജോലികള്‍ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം ഇതുവരെയുള്ള പരിശോധനയില്‍ രണ്ട് കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്.
നെടുങ്കണ്ടം ആനക്കല്ല് എട്ടേക്കറിലെ ചെട്ടിമറ്റം എസ്‌റ്റേറ്റ് , പൊന്നാങ്കാണി പച്ചക്കാനം എസ്‌റ്റേറ്റ് എന്നിവയുടെ ഉടമകള്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളെ ഉപയോഗിച്ച് അപകടകരമായ ജോലികള്‍ ചെയ്യിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകള്‍ തുടരുമെന്ന് ഇടുക്കി എസ്‌പി ആര്‍ കറുപ്പസ്വാമി അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് പാചകവാതക വില വീണ്ടും വർധിച്ചു; ഇന്ധന വില കുറഞ്ഞു