ഇടുക്കി: ഏലത്തോട്ടത്തിലേക്ക് ജോലി ചെയ്യിക്കാനായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടുപോയ വാഹനം പരിശോധനാ സംഘം പിടികൂടി. കുമളിയിൽ വെച്ചാണ് വാഹനം പിടികൂടിയത്. മൂന്ന് പെൺകുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരെ ചൈൽഡ് വെൽഫെയർ കേന്ദ്രത്തിലേക്ക് മാറ്റി.
കുമളിയിൽ ചൈൽഡ് പ്രൊട്ടക്ഷൻ വിങ്ങും പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തിയ പരിശോധനലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ കുമളിയിലെ ഏലത്തോട്ടത്തിലേക്ക് പണിയെടുക്കാനായി കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട്ടിൽ നിന്ന് 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇടുക്കിയിലെ തേയില തോട്ടങ്ങളിൽ പണിയെടുപ്പിക്കാൻ കൊണ്ടുവരുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും അതിർത്തി മേഖലകളിൽ കർശന പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം ഉടുമ്പൻ ചോലയിൽ നടന്ന പരിശോധനയിൽ രണ്ട് എസ്‌റ്റേറ്റ് ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. നെടുങ്കണ്ടം ആനക്കല്ല് എട്ടേക്കറിലെ ചെട്ടിമറ്റം എസ്‌റ്റേറ്റ് , പൊന്നാങ്കാണി പച്ചക്കാനം എസ്‌റ്റേറ്റ് എന്നിവയുടെ ഉടമകള്‍ക്ക് എതിരെയാണ് കേസ് എടുത്തത്. പതിനഞ്ചും പതിനാറും വയസുള്ള കുട്ടികളെ ഉപയോഗിച്ച് അപകടകരമായ ജോലികള്‍ ചെയ്യിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസ്.
തോട്ടം മേഖലയിൽ പണിയെടുക്കുന്ന പ്രാദേശിക തൊഴിലാളികൾക്ക് കൂലി വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിൽ നിന്ന് കുട്ടികളെ കൊണ്ടുവന്ന് പണിയെടുപ്പിക്കാൻ തോട്ടം ഉടമകൾ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേക എജന്റുമാരും പ്രവർത്തിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എല്ലാ ദിവസങ്ങളിലും സംയുക്‌ത പരിശോധന നടത്താനാണ് തീരുമാനം. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകള്‍ തുടരുമെന്ന് ഇടുക്കി എസ്‌പി ആര്‍ കറുപ്പസ്വാമി നേരത്തെ അറിയിച്ചിരുന്നു.
Most Read: വെള്ളപ്പൊക്ക ഭീഷണിയിൽ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ജാഗ്രതാ നിർദ്ദേശം