ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളും, പോലീസും തമ്മില്‍ ചര്‍ച്ച നടത്തി. ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കാൻ പോലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കര്‍ഷക നേതാക്കളുമായി പോലീസ് കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചയില്‍ റാലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പോലീസ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി.
സിംഗുവിലെ കര്‍ഷക യൂണിയന്‍ ഓഫീസില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. ഡെല്‍ഹി, യുപി പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരാണ് കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയത്. ട്രാക്‌ടര്‍ റാലി കടന്നുപോകുന്ന വഴികള്‍, ട്രാക്‌ടറുകളുടെയും കര്‍ഷകരുടെയും എണ്ണം, റാലിയുടെ സമയം, ക്രമസമാധാന ആശങ്കകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഇരുകൂട്ടരും ചര്‍ച്ച ചെയ്‌തത്. അതേസമയം തന്നെ റിപ്പബ്ളിക് ദിനത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ട്രാക്‌ടര്‍ റാലി തടയണമെന്ന ആവശ്യവുമായി ഡെല്‍ഹി പോലീസ് സമര്‍പ്പിച്ച ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി ആദ്യ യോഗം ചേര്‍ന്നു. നാല് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെയാണ് പ്രശ്‌ന പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ചത്. എന്നാല്‍ സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷക സംഘടനകള്‍. കൂടാതെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും, കര്‍ഷക സംഘടനകളും തമ്മിലുള്ള 10ആം വട്ട ചര്‍ച്ച നാളെ നടക്കും.
Read also : മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില്‍ ശിവസേന