തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി റിപ്പോർട്. തിരുവനന്തപുരം റെയ്ഞ്ച് ഐജിയാണ് റിപ്പോർട് സമർപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്ത് നിന്നും തിടുക്കപ്പെട്ട് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് റിപ്പോർടിൽ വ്യക്‌തമാക്കുന്നുണ്ട്. കേസിൽ പോലീസിന് പരാതി ലഭിച്ച സാഹചര്യത്തിൽ തന്നെ കുട്ടിയെ കൗൺസിലിംഗിന് അയച്ചിരുന്നു. തുടർന്ന് 9 ദിവസം സിഡബ്ള്യുസി കൗൺസിലിംഗ് നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർടിന്റെ അടിസ്‌ഥാനത്തിലാണ് കേസെടുത്തതെന്നും റിപ്പോർടിൽ വ്യക്‌തമാക്കുന്നുണ്ട്.
കടയ്‌ക്കാവൂർ പോക്‌സോ കേസിൽ ഇരയായ കുട്ടിയുടെ മാതാവിന് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജസ്‌റ്റിസ് ഷേർസി അധ്യക്ഷനായ ബഞ്ചാണ് കേസിൽ ഉപാധികളോടെ കുട്ടിയുടെ അമ്മക്ക് ജാമ്യം അനുവദിച്ചത്. അസാധാരണമായ ഒരു കേസാണിതെന്ന് കോടതി വ്യക്‌തമാക്കി. കൂടാതെ മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥർ തന്നെ കേസ് അന്വേഷിക്കണമെന്നും കേസിൽ ഹൈക്കോടതി ഉത്തരവിട്ടു.
ഒപ്പം തന്നെ കുട്ടിയെ പിതാവിന്റെ അടുത്ത് നിന്നും മാറ്റിപ്പാർപ്പിക്കണമെന്നും, കുട്ടിയുടെ ശാരീരികവും, മാനസികവുമായ അവസ്‌ഥ വിലയിരുത്തണമെന്നും കോടതി ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതിനായി മെഡിക്കൽ കോളേജിലെ വിദഗ്‌ധരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ഉത്തരവിട്ട കോടതി, അന്വേഷണ പുരോഗതി കൃത്യമായി കോടതിയെ അറിയിക്കണമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : കെവി തോമസ് നാളത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി; തലസ്‌ഥാനത്തേക്ക് തിരിച്ചു