മലപ്പുറം: പൊന്നാനിയില്‍ സിപിഎമ്മിന്റെ അച്ചടക്ക നടപടി നേരിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖ് ഇന്ന് നിലപാട് വ്യക്‌തമാക്കും. സിദ്ദീഖിന് എതിരായ നടപടിക്ക് പിന്നാലെ പൊന്നാനിയില്‍ പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് വെളിയങ്കോട്ടെ വീട്ടില്‍ വെച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് സിദ്ദീഖ് അറിയിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് സ്‌ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ അപ്രതീക്ഷിതമായി പൊന്നായിലെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകർ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിരുന്നില്ല. മുന്‍വര്‍ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി പി നന്ദകുമാര്‍ വിജയിച്ചത്.
എങ്കിലും പരസ്യ പ്രതിഷേധത്തില്‍ വീഴ്‌ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊന്നാനിയിലെ അച്ചടക്ക നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ടിഎം സിദ്ദീഖിനെ തരം താഴ്‌ത്തിയത്. ഏരിയാ കമ്മിറ്റി നേതാക്കള്‍ക്കെതിരെയും നടപടി കൈക്കൊണ്ടിരുന്നു. സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചത്.
Read Also: ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു