പൊന്നാനി: ലോക്ക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് യാത്രാ നിരക്കുകളിൽ കുറവ് ഏർപ്പെടുത്താത്തത്. 5 മാസം മുൻപാണ് ഹാർബറിൽ നിരക്കുകൾ വർധിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളോളം നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്‌ത പൊന്നാനി അഴിമുഖം- പടിഞ്ഞാറേക്കര ജങ്കാർ സർവീസിലാണ് ഇപ്പോഴും ഉയർന്ന നിരക്ക് ഈടാക്കുന്നതെന്ന പരാതിയുള്ളത്.
ലോക്ക്ഡൗൺ കാലയളവിൽ 33 ശതമാനമാണ് നിരക്കുകളിൽ വർധനവ് ഏർപ്പെടുത്തിയത്. ഓഗസ്‌റ്റ് മുതൽ യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് നഷ്‌ടം സംഭവിക്കാതിരിക്കാൻ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഇപ്പോൾ യാത്രക്കാർ കൂടുതലായി എത്തുകയും സർവീസുകളുടെ എണ്ണം പഴയപോലെയായിട്ടും നിരക്കിൽ കുറവില്ലെന്നാണ് ആരോപണം.
ഒരു യാത്രക്കാരന് 13 രൂപയും ബൈക്കിന് 25 രൂപയും ഓട്ടോക്ക് 40ഉം ഗുഡ്‌സ് ഓട്ടോക്ക് 60ഉം ലോറികൾക്ക് 113 മുതൽ 530 വരെയുമാണ് നിലവിൽ ഈടാക്കുന്നത്. ജങ്കാർ സർവീസ് പഴയപോലെയായതിനാൽ നിരക്ക് കുറക്കുമെന്നായിരുന്നു നഗരസഭ നേരത്തെ അറിയിച്ചിരുന്നത്. പൊന്നാനി നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജങ്കാർ സർവീസ് പൊന്നാനി-പുറത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മികവുറ്റതും ചെലവ് കുറഞ്ഞതുമായ ജലഗതാഗത മാർഗമാണ്.
Read also: സുരക്ഷാവേലിക്ക് സമീപം സുരക്ഷയില്ല; അതിരപ്പിള്ളിയില്‍ ആക്ഷേപവുമായി പ്രദേശവാസികള്‍