തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ വിചാരണ തടവുകാരൻ കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠൻ (72) ആണ് മരിച്ചത്. നാലു ദിവസം മുൻപാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ സാമ്പിൾ പരിശോധനക്കയച്ചപ്പോൾ ഫലം പോസിറ്റീവ് ആയതോടെ അവിടെ തുടരുകയായിരുന്നു. അടുത്തിടെ പരോളിൽ ഇറങ്ങുക പോലും ചെയ്യാത്ത വ്യക്തിയായ ഇയാളുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
ഇതിനെ തുടർന്ന് ജയിലിലെ തടവുകാർക്കും ജീവനക്കാർക്കും വേണ്ടി നടത്തിയ പ്രത്യേക കോവിഡ് പരിശോധനയിൽ 217 പേർക്ക് രോഗബാധ കണ്ടെത്തി. ഇവരിൽ രണ്ട് അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരും ഒരു ഡോക്ടറും ഉൾപ്പെടും. തടവുകാരുടെ ആരോഗ്യ പ്രശ്നങ്ങളും മറ്റും പരിശോധിക്കുന്ന ജയിലിനുള്ളിൽ തന്നെയുള്ള ചികിത്സാകേന്ദ്രത്തിലെ ഡോക്ടർക്കാണ് രോഗബാധ.
ഇവരുടെ ചികിത്സക്കായി ജയിലിൽ തന്നെ പ്രത്യേക കേന്ദ്രമൊരുക്കുകയും ചെയ്തു. ഏകദേശം ആയിരത്തോളം തടവുകാരാണ് വിവിധ ബ്ലോക്കുകളിലായി ജയിലിൽ ഉള്ളത്, ഇവരിൽ വിചാരണ തടവുകാരും ഉൾപ്പെടും.
തലസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളിൽ ആശങ്കപ്പെടുത്തുന്ന വർധനവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാൻ കഴിയുന്നത്. പൂജപ്പുര ഉൾപ്പെടെയുള്ള അടച്ചിട്ട ജയിലുകളിൽ പോലും വലിയ തോതിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.